2009, നവംബർ 22, ഞായറാഴ്‌ച

കത്തുപാട്ടുകള്‍ മാപ്പിളപാട്ടിലെ മണിമുത്തുകള്‍




കത്ത് പാട്ടുകള്‍ മാപ്പിളപാട്ടുകളില്‍ മുന്‍ കാലങ്ങളിലും ഉണ്ടായിരുന്നെങ്കിലും എഴുപതുകളില്‍ പ്രവാസ ജീവിതത്തിന്റെ വിഹ്വലതകളും നൊമ്പരങ്ങളും പകര്‍ത്തി കവിയും ഗായകനുമായ എസ് എ ജമീല്‍ രചിച്ച ദുബായ് കത്തുകളാണ് അനുവാചക ലോകം ഏറ്റു വാങ്ങിയത്.1973 ല്‍ അബുദാബിയിലെ മലയാളികളുടെ ആവശ്യപ്രകാരം ജമീല്‍ രചന നിര്‍വ്വഹിച്ചു അവതരിപ്പിച്ച 'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് '
എന്ന് തുടങ്ങുന്ന ഹൃദയ സ്പര്‍ശിയായ മനോഹര ഗാനം വളരെ ജനപ്രീതിയാര്‍ജ്ജിക്കുകയുണ്ടായി. അക്കാലത്ത് ഗള്‍ഫ് നാടുകളില്‍ ജോലി തേടി പോയിരുന്ന ഭര്‍ത്താക്കന്മാരെ പിരിഞ്ഞു വീട്ടില്‍ എകാന്തരായി കഴിയേണ്ടി വന്ന ഏറനാടന്‍ പെണ്‍കൊടിമാരുടെ മോഹങ്ങളും മോഹഭംഗങ്ങളും വൈകാരികത ഒട്ടും ചോര്‍ന്നു പോകാതെ ഈ ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഈ പാട്ടിനു ഗള്‍ഫ് മലയാളികള്‍ക്കിടയിലും മലബാറിലും ലഭിച്ച വന്‍ തോതിലുള്ള സ്വീകാര്യത കണ്ടു മറുപടി കത്ത് പാട്ടായ 'അബുദാബിയിലുള്ളോരെഴുത്തു പെട്ടി '


എന്ന മറ്റൊരു ഗാനം കൂടി ജമീല്‍ എഴുതുകയുണ്ടായി.ഈ രണ്ടു കത്തുപാട്ടുകളും ഹിറ്റുകളായി മാറിയതോടെ ഈ വിഭാഗത്തില്‍ പെട്ട നിരവധി പാട്ടുകളും രചിക്കപ്പെട്ടു.'കരളിന്റെ കരളായ ' 'ഏറെ പിരിശത്താലെ ' തുടങ്ങിയ ഇവയില്‍ പെടുന്നു. ഇവയെല്ലാം എഴുപതുകളില്‍ അരങ്ങ് തകര്‍ത്ത ഗാനമേളകളിലും മറ്റും അവതരിക്കപ്പെട്ടു.അങ്ങിനെ മാപ്പിളപാട്ടുകളിലെ മണിമുത്തുകളായി കത്ത് പാട്ടുകള്‍ മാറി.



2009, നവംബർ 3, ചൊവ്വാഴ്ച

രാഘവോല്സവം കോഴിക്കോട്ടുകാര്‍ക്ക് മറക്കാനാവാത്ത അനുഭവമായി

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററെ ആദരിക്കാന്‍ കെ പി എ സി ഈയിടെ കോഴിക്കോട്ടു സംഘടിപ്പിച്ച രാഘവോല്‍സവം സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികളില്‍ ആദ്യദിവസം മാസ്റര്‍ സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളുടെ ആലാപന മത്സരം നടന്നു.തലശ്ശേരിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന രാഘവന്‍ മാസ്റ്ററെ കെ പി എ സി ഭാരവാഹികളും സംഗീതജ്ഞരും വീട്ടില്‍ ചെന്നു ആദരിച്ചു.കെ പി എ സി യുമായി മാസ്റ്റര്‍ക്കുണ്ടായിരുന്ന ആത്മബന്ധം തദവസരത്തില്‍ സ്മരിക്കപ്പെട്ടു.അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ കുറിച്ചു രണ്ടാം ദിവസം സമിനാറും സംഘടിപ്പിച്ചിരുന്നു.സമാപന സമ്മേളനം പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സംബന്ധിച്ച സംഗീത സംവിധായകരും ഗായകരും ചേര്‍ന്ന് മാസ്റ്റരുടെ ഗാനങ്ങള്‍ അവതരിപ്പിച്ചത് സദസ്സിനു മറക്കാനാവാത്ത അനുഭവമായി.